
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനോട് പാട്ടു പാടാമോയെന്ന് ചോദിച്ച് മോഹൻലാൽ. മുഖ്യമന്ത്രിയുമായി മോഹൻലാൽ നടത്തുന്ന അഭിമുഖത്തിനിടെയാണ് ഒന്നിലധികം തവണ മുഖ്യമന്ത്രിയോട് പാട്ടു പാടാമോയെന്ന് മോഹൻലാൽ ചോദിച്ചത്. എന്നാൽ പൊട്ടിച്ചിരിയോടെ ആദ്യം പ്രതികരിച്ചെങ്കിലും അഭിമുഖത്തിന്‍റെ അവസാനം മുഖ്യമന്ത്രി പ്രിയപ്പെട്ട കവിതയുടെ വരികൾ ചൊല്ലി.
ബാല്യകാലം മുതലുള്ള ഓർമകളും ജീവിതാനുഭവങ്ങളുമാണ് ഒരു മണിക്കൂർ നീണ്ടു നിന്ന അഭിമുഖത്തിൽ മുഖ്യമന്ത്രി മോഹൻലാലിനോട് പങ്കു വച്ചത്.
ഇഷ്ടപ്പെട്ട പുസ്തകങ്ങൾ അന്നാ കരേനീനയും പാവങ്ങളും ആണെന്നും ഇഷ്ടപ്പെട്ട സിനിമ മോഹൻലാൽ അഭിനയിച്ച അമൃതം ഗമയ ആണെന്നും മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞു. വിയോജിക്കുന്നവരോട് വിദ്വേഷം തോന്നാറില്ലെന്നും അമ്മയുടെ വിയോഗം വലിയ ആത്മസംഘർഷത്തിനിടയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവിതത്തിൽ ഇന്നു വരെയും തെറ്റായി എന്തെങ്കിലും ചെയ്തതായി തനിക്ക് ബോധ്യമില്ലെന്നും ആരോടും പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനം ഒരുങ്ങുന്ന സാഹചര്യത്തിലാണ് മോഹൻലാലും മുഖ്യമന്ത്രിയുമായുള്ള അഭിമുഖം പുറത്തു വന്നിരിക്കുന്നത്.