
പൂയം നക്ഷത്രത്തിലായിരുന്നു സ്വർണ്ണ ധ്വജത്തിൽ കൊടിയേറ്റ്: ഗുരുവായൂർ ക്ഷേത്രോത്സവത്തിനു കൊടിയേറി. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ അരങ്ങൊരുങ്ങി
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ
ഈ വർഷത്തെ ഉത്സവത്തിന് കൊടിയേറി. രാത്രി എട്ടേമുക്കാലോടെ, പൂയം നക്ഷത്രത്തിലായിരുന്നു സ്വർണ്ണ ധ്വജത്തിൽ കൊടിയേറ്റ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി .മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, കെ .എസ് .ബാലഗോപാൽ, അഡ്‌മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, ദേവസ്വം ജീവനക്കാർ, മാധ്യമ പ്രവർത്തകർ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.കൊടിയേറ്റ ശേഷം മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ഉത്സവ കലാ പരിപാടികളുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു.
ഇനി ഒൻപത് നാൾ ഗുരുവായൂരപ്പ സന്നിധി വൈവിധ്യമാർന്ന ക്ഷേത്ര കലകളുടെയും വിശേഷാൽ കലാപരിപാടികളുടെയും വാദ്യ വിശേഷങ്ങളുടെയും സംഗമ വേദിയാകും.